കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനുശേഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഡല്‍ഹിക്കു മടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ മടങ്ങിയ ഉപരാഷ്ട്രപതിക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി.
മന്ത്രി പി. രാജീവ്, അബ്ദുൾ വഹാബ് എംപി, ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക്, ഡിജിപി രവാഡ എ. ചന്ദ്രശേഖര്‍, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, റൂറല്‍ എസ്പി എം.ഹേമലത, സിയാല്‍ എംഡി എസ്.സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണന് തുടങ്ങിയവരും യാത്രയയയ്ക്കാൻ എത്തിയിരുന്നു.
നേരത്തേ നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസില്‍ (നുവാല്‍സ്) വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തിയ ഉപരാഷ്ട്രപതി ഇതിനുശേഷം വ്യോമസേനാ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ക്ഷേത്രദര്‍ശനം പൂര്‍ത്തിയാക്കി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയശേഷമാണ് ഡല്‍ഹിക്കു മടങ്ങിയത്.